Monday, January 6, 2014

മരകൊത്തിയെ നോക്കി..... രാവിലെ കിടന്ന കിടപ്പിൽ ജനലഴിയിലൂടെ മുറ്റത്തെ പാറോത്ത് മരത്തിൽ വന്നിരിക്കുന്ന മരകൊത്തിയെ നോക്കി കിടന്നു . മുറ്റം നിറയെ പാറോത്തിൻ കായകൾ വീണു കിടക്കുന്നു . മുറ്റം ചാണം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട് . ഇന്നോ നാളെയോ കൊയ്തുണ്ടാവും . കൊയ്ത്തു കഴിഞ്ഞാൽ കുരന്താൾ പെറുക്കാൻ പോവാം . കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൂട്ടുകാർ വൈകുന്നേരം ഒത്തു ചേരും . ഉമ്മാ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട് . മദ്രസയിൽ പോകാൻ സമയമായി എന്ന ഒര്മാപെടുത്തൽ . മദ്രസയിൽ പോകാൻ ഉത്സാഹം തോന്നിയില്ല . അഞ്ചാം ക്ലാസിൽ മൂന്നാം വര്ഷമാണ് തോല്ക്കുന്നത് . തോല്കുന്നതല്ല തോല്പ്പിക്കുന്നതാണ് . ഒപ്പം പഠിക്കുന്ന ഹോസ്റ്റൽ കുട്ടികളോടാണ് നാട്ടുകാരായ അധ്യാപകര്ക്കും താല്പര്യം . അവർ പണക്കാരുടെ മക്കളാണ് . സ്വന്തം നാട്ടിലെ കുട്ടികൾ അവര്ക്ക് ഒരു വിഷയമല്ല . മദ്രസയിൽ പോകാതെ അണ്ടി തോട്ടത്തിൽ പോയിരുന്നതിനു അസീസിന്റെ ഉമ്മ അവന്റെ കണ്ണിൽ മുളക് അരച്ച് തേച്ചത് അവൻ പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ വേഗം എഴുന്നേറ്റു മുഖം കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി . കിണറ്റിൻ കരയിലെ ചക്കപഴ മരത്തിലിരുന്നു ഒരു കിളി എന്നെ തന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു . മഞ്ഞയും കറുപ്പും നിറമുള്ള ഭംഗിയുള്ള ഒരു കൊച്ചു കിളി . അതിന്റെ ചുവന്ന ചുണ്ടുകൾ . ഞങ്ങൾ ഊഞ്ഞാൽ കെട്ടാറുള്ള ചക്കപ്പഴ മരം . ഈ മരത്തിൽ നിറയെ ചക്കപഴമുണ്ടാവാറുണ്ട് . മൂക്കുമ്പോൾ അത് പറിച്ചെടുത്തു വെണ്ണീർ കുഴിയിൽ ഒളിപ്പിച്ചു വെക്കും . ഈ മരത്തിൽ കയറിയാണ് വീടിനു പുറത്ത് കയറുന്നത് . മുറ്റത്തെ മൂവാണ്ടൻ മാങ്ങാ ഓടിൻ പുറത്തേക്ക് ചാഴ്ഞ്ഞു നില്ക്കുന്നുണ്ടാവും . ചില ദിവസങ്ങളിൽ കിളികൾ കൊത്തിയിട്ട മാങ്ങാ മുറ്റത്ത് വീണു കിടക്കുന്നുണ്ടാവും . ഉമിക്കരി കൊണ്ട് പല്ല് തേച്ചു . നെല്ല് കുത്ത് പുരയിലെ കഴുക്കോലിൽ തൂക്കിയിട്ട ഉമിക്കരി കൊട്ട ആടി കൊണ്ടിരുന്നു . തൊട്ടടുത്ത ഖബർസ്ഥാനിൽ മുക്രി അസൈനാക്ക ഖബർ കുഴിക്കുന്നുണ്ട് . ആരോ ഒരാൾ മരിച്ചിട്ടുണ്ടാവും . -------------- അന്ന് ഞാൻ കരുതിയത്‌ അസൈനാക്ക മരിക്കില്ല എന്നാണു . അസ്സൈനാക്ക മരിച്ചു പോയാൽ പിന്നെ ആരാണ് ഖബര് കുഴിക്കുക . അസൈനാക്കയുടെ മകൻ മജീദ്‌ എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചത് . ഒതയമംഗലം പള്ളിയിലെ ആഴമുള്ള കിണറിൽ നിന്നും വെള്ളം മുക്കി മരപാത്തിയിൽ ഒഴിക്കും അത് ഒലിച്ചു പോയി തൊട്ടടുത്തെ ഹൗളിൽ ചെന്ന് ചേരും . ഒരു തോര്ത്ത് മാത്രം ഉടുത്ത അസൈനാക്കയുടെ വാരിയെല്ലുകൾ കൃത്യമായി എണ്ണിയെടുക്കാൻ കഴിയും . ആരെങ്കിലും മരിക്കുന്ന ദിവസം മജീദിന്റെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു . പള്ളിയിലെ പണി കഴിഞ്ഞാൽ അസൈനാക്ക വീടുങ്ങൾ കയറി ഇറങ്ങും തന്റെ കൈതൊഴിലുമായി . ഒരു മരപലക മുമ്പിൽ വെച്ച് അതിൽ ആളെ ഇരുത്തി മുടിയും താടിയും വെട്ടി കൊടുക്കും . അസൈനാക്കയുടെ കത്തിയും അസൈനാക്കയെ പോലെ തേഞ്ഞു വളഞ്ഞു ... മുക്രി അസൈനാക്കയും കുട്ടിഹസ്സൻ മൊല്ലാക്കയും ഒതയമംഗലം ഖബര്സ്ഥാനവും മറക്കാനാവുന്നില്ല . പള്ളിപറമ്പിൽ നിറയെ പറങ്കി മാവുകൾ . ---------------- മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കീരന്തോടി അഹമദ് കുട്ടിയാക്കയുടെ കടയുടെ മുമ്പിൽ ഒരു ആൾ കൂട്ടം .ഞങ്ങൾ അങ്ങാടിയിലെ വലിയ ചീനി മരത്തിന്റെ വേരിൽ കയറി നിന്ന് നോക്കി . കാലുകൾ വിറച്ചു . കുറെ ആളുകള് വട്ടം കൂടി നിന്ന് ഒരാളെ തലങ്ങും വിലങ്ങും അടിക്കുന്നു . ഒന്നും മനസ്സിലായില്ല . ഒരു പ്രണയ കഥയിലെ ബാക്കി ഭാഗങ്ങൾ ആയിരുന്നു അത് . ചില മുഖങ്ങൾ ഇപ്പോഴും ഒര്മയുണ്ട് . എൽ ആകൃതിയിൽ ഉള്ള സ്കൂൾ കെട്ടിടം ആദ്യത്തെ പള്ളിവകയുള്ള കെട്ടിടം . മുറ്റത്ത്‌ ചെമ്പരത്തിയും വളചെടിയും കൊമ്പുകൾ അങ്ങാടിയിലേക്ക് തൂങ്ങി നില്ക്കും . ശീമ കൊന്ന പൂക്കുമ്പോൾ കരിവണ്ടുകൾ അതിനെ ചുറ്റി സദാ മൂളി പറക്കും . ----------------- ഗ്രാമത്തിന്റെ കാവല്ക്കാരനെ പോലെ കണക്കു പറമ്പൻ കുന്നു തലയുര്ത്തി നില്ക്കുന്നു . ഈ കുന്നിൻ പുറത്തേക്കുള്ള കൗമാര കാലത്തെ കൗതുക യാത്രകൾ അതീവ സാഹസികമായി തോന്നിയിട്ടുണ്ട് . ആദ്യം ഒരു ഇടവഴി മാത്രമായിരുന്നു അവിടെക്കുള്ള വഴി . കുത്തെനെയുള്ള കയറ്റം ആഴമേറിയ ഇടവഴി . ചൈനാ വന്മതിൽ പോലെ അതിന്റെ മുകളിലൂടെള്ള യാത്ര . നേരം പുലരുമ്പോൾ ഗ്രാമത്തിലെ കന്നുകൾ ഈ കുന്നിൻ തടത്തിൽ മേയാൻ എത്തും . നിറഞ്ഞ വയറുമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അവ ആലകളിൽ വന്നെത്തും . ചാണകവും ചളിയും നിറഞ്ഞ ഇടവഴികൾ . വീട്ടു മുറ്റത്ത്‌ നിന്നാൽ വൃക്ഷ തലപ്പിലൂടെ ദൂരെ കുന്നിൻ പുറത്ത് നിന്നും ചിലര് ഇറങ്ങി വരുന്നത് കാണാം. ആദ്യം ഒരു ചെറിയ ബിന്ദു പിന്നെ അത് പള്ളി പമ്പിലെ വഴിയിൽ വന്നു ചേരും . പറങ്ങോടനും കീരനും അത് വഴി എത്ര കയറി ഇറങ്ങി . ആദ്യം പെരുവാംപറമ്പത്ത് നിന്നും നേരെ കുത്തനെ ഒരു ചവിട്ടു വഴി മാത്രം . ചുറ്റും തൊട്ടാ വാടി ചെടികൾ നിറഞ്ഞു നിൽക്കുന്നു . മുകളിൽ കരിമ്പാറ കൂട്ടങ്ങൾ . എല്ലാം കഴിഞ്ഞു കുന്നിൻ തടം . കാടുകളും പാറ കെട്ടുകളും ഉള്ള വിശാലമായ കുന്നു . ഇവിടയാണ് ഈ ഗ്രാമത്തിനു ഒരു ഹൈ സ്കൂൾ അനുവദിച്ചു കിട്ടുന്നത് . യു പി സ്കൂൾ പഠനത്തിനു ശേഷം വിദ്യാഭ്യാസം മുടങ്ങി കിടന്ന പലരും കുന്നു കയറി തുടങ്ങി . പടിഞ്ഞാറ് നിരന്നു നിന്ന കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു . ഒരു ഗ്രാമം ഉയര്ന്നു പഠിക്കാൻ തുടങ്ങി . എന്നാൽ സ്കൂൾ നടത്തിപ്പിനെ ചൊല്ലി ഉമ്മർ ഹാജിയും ഇസ്ലാഹിയാ മനാജ്മ തര്ക്കം തുടങ്ങി .അന്ന് മുതൽ തുടങ്ങി ഈ ഗ്രാമത്തിന്റെ വഴിത്തിരുവുകൾ . എഴുപതുകളുടെ അവസാനം തൊട്ടു ഗൾഫിലേക്കുള്ള ഒഴുക്ക് ഈ ഗ്രാമത്തിന്റെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുത്തി . പിന്നെ സ്ഥാന മാനങ്ങല്ക്കുള്ള വഴക്കും വക്കാണവും . ഇനി പഴയ ഗ്രാമത്തിന്റെ സ്വച്ഛമായ അന്തരീക്ഷം അയവിറക്കി ........

Wednesday, May 1, 2013

ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം


മതവും ജാതിയും നന്നായി മാർക്കറ്റ്  ചെയ്യപെടുന്ന സംസ്ഥാനമാണ് കേരളം . എല്ലാ സംഘടനകളിലും  ഉള്ളത് ചരിത്രത്തിന്റെ ഒരു തമാശ പോലെ ജാതിയൊക്കെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ആചാര്യന്റെ സംഘടനയിൽ  തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് . സമ്പൂര്ണ  തിരസ്കാരം ശ്രീ നാരായണ പ്രസ്ഥാനത്തിൽ തന്നെയാണ്  ഉണ്ടായി കൊണ്ടിരികുന്നത്. പൂര്ണമായ ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം ഇന്ന്  ജീവിതത്തിൽ കാണുന്നില്ല . മുസ്ലിം സമുധായതിലും ഇത്തരം പ്രവണതകൾ  ഇപ്പോൾ കൂടുതൽ ആണ് .  നൂറ്റാണ്ടുകൾക്കു മുമ്പ്  വിത്യസ്ത ചിന്ത ധാരകൾ പരസ്പരം ബഹുമാനിച്ചു കൊണ്ടും അംഗീകരിച്ചു കൊണ്ടും നില നിന്നിരുന്നു . നാല്  മദ്ഹബുകൾ അന്ന് പ്രബലമായിരുന്നു . എന്നാൽ അവർ തമ്മിൽ നില നിന്ന പോലെ ഐക്യം  ഇന്ന്  എവീടെയും കാണുന്നില്ല .
     ഐക്യം  തന്നെ പ്രധാനം . മൂസ പ്രവാചകൻ  നാൽപതു ദിവസങ്ങൾ  സ്വന്തം സമുദായത്തിൽ നിന്നും വിട്ടു ദൈവത്തിറെ വിളി കേട്ട് പോയി . തിരിച്ചു വന്നപ്പോൾ  സാമിരിയുടെ സ്വർണത്തിൽ പണിത  പശുവിന്റെ വിഗ്രഹത്തിന്റെ മുമ്പില ആരാധന നടത്തുന്ന തന്റെ ആള്ക്കാരെ കണ്ട മൂസ  തന്റെ അനുജൻ  ഹാരൂനെ വഴക്ക് പറഞ്ഞു . നീയും ഈ ആള്ക്കാരും വഴി തെറ്റിയിരിക്കുന്നു . മൂസാ കോപം കൊണ്ട് ഹരൂന്റെ താടിയും മുടിയും പിടിച്ചു വലിച്ചു .
ഹാറൂൻ പറഞ്ഞു  സഹോദരാ , എനിക്ക് ഇതല്ലാതെ മാർഗമില്ലായിരുന്നു .  ഇവർ  വിഘടിച്ചു തമ്മിൽ തല്ലി മരിക്കുന്നതിനെക്കാൾ നല്ലത്  ഈ ആശയ വ്യതിയാനം സമ്മതിച്ചു കൊടുക്കുകയല്ലേ . മൂസ ഈ മറുപടി കേട്ട് സമാധാനിച്ചു  എന്ന്  ചരിത്രം .
മുസ്ലികൾ തമ്മിൽ വഴക്കും വക്കാണവും കാണുമ്പോൾ ആദര്ശ വ്യതിയാനം ആരോപിച്ചു സഹോദരന്മാരെ കൊലക്കു ഇരയാക്കുമ്പോൾ നാം മനസ്സിലാക്കണം .  ചരിത്രം നല്കുന്ന പാഠം .എന്താണ്  ? 
മോസ്സയുടെ ഇസ്രഈൽ സമൂഹം  വെള്ളത്തിന്‌ വേണ്ടി ഗോത്രങ്ങൾ തിരിഞ്ഞു കലഹിച്ച്ചപ്പോൾ പന്ത്രണ്ടു നീരുറവകൾ ദൈവം ഉണ്ടാക്കി കൊടുത്തത് ചരിത്ര സത്യം . അതിനു ശേഷമാണ് ആ സമൂഹത്തിനു മുമ്പോട്ട്‌ നീങ്ങാനയത് .
  ഇന്ന്  നമ്മുടെ ആരാധനാലയങ്ങളുടെ അവസ്ഥ എന്താണ്  ? അല്ലാഹുവിനെ ആരധിക്കാനുള്ള പള്ളികൾ സ്വന്തം പാര്ട്ടികാരുടെ ബലം പ്രകടിക്കാനുള്ള ശക്തി കേന്ദ്രങ്ങളായി മാറുന്നു . ഈ അവസരത്തിൽ ദൈവാരാധന  എന്താണെന്നും എന്തിനാണെന്നും നാം കുറച്ചു സമയം ചിന്തിക്കണം .  വേറിട്ട്‌ കൊണ്ട് ചിന്തിക്കുന്നതും ആ ചിന്താ മണ്ടലങ്ങളിൽ പ്രവർത്തിക്കുന്നതും നല്ലതാണ് . ചിന്തിക്കുന്നവർക്കാണ്  വിജയം എന്ന്  വേദ ഗ്രന്ഥമായ ഖുർആൻ തന്നെ ആഹ്വാനം ചെയ്യുന്നില്ലേ ? ഇത്ര മാത്രം ചിന്തിക്കാൻ ആവര്ത്തിച്ചു പറഞ്ഞ ഒരു ഗ്രന്ഥം വേറെ ഇതുണ്ട് . ചിന്തയിലൂടെ മാത്രമേഒരു നല്ല സമൂഹത്തെ വാര്തെടുക്കാൻ കഴിയൂ . എന്നാൽ അത്  മത പുരോഹിത വര്ഗത്ത്തിനു ഒട്ടും തൃപ്തി നല്കുകയില്ല . അങ്ങിനെയാണ് തിരു മുടിയും ജിന്നും ഇഫ്രീതുമൊക്കെ നമ്മുടെ മതകീയ ജീവിതത്തിൽ `യറി വിളയാടുന്നത് . ഒഴിഞ്ഞ വയറിൽ ഒരൽപം ചിന്തിച്ചു നോക്കുക ..? നാം എങ്ങോട്ടാണ്  പോകുന്നത് .

Wednesday, April 17, 2013


 പഴം ചക്ക 

പത്തു ദിവസത്തോളമായി നാട്  വിട്ടിട്ട് .
വീട്ടു മുറ്റത്തെ മൂവണ്ടാൻ മാങ്ങ പഴുത്തിടുന്ടാകുമോ ?
പഴം ചക്ക പഴുത്തു വീണു കാണും
ചക്ക ആര്ക്ക് വേണം ?
ഫേസ് ബുക്ക്‌ തുറന്നപ്പോൾ
പേരമകൻ ചിരിച്ചു നില്ക്കുന്നു കണ്ടു
ഹായ്  വല്യുപ്പാ .... ഹൌ ആർ  യു.
ഐ ആം ഓക്കേ  ഡിയർ .
സലമുട്ടിയുടെ ചായ മക്കാനിയിലെ 
പുട്ടും കടലയും
ജയശീലന്റെ അമ്മ വിളമ്പി തരുന്നു
വിഷു സന്ധ്യ
പുല്പ്പരംബിലെ പുലരികൾ
എല്ലാം എനിക്ക് നഷ്ടമാവുന്നു ..
ബാങ്ങ്ലൂരിൽ സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നു .
മനസ്സ്  വെറുതെ അസ്വസ്തമാവുനു.
-------------------------

Friday, December 7, 2012

ഒരു പാലക്കാടന്‍ നൊമ്പരക്കാറ്റ് 

 


 

ഇമ്മിണി വലിയൊരു നാടകമാണല്ലോ ജീവിതം. ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകം. ജീവിതമെന്ന ഈ നാടകത്തിൽ എന്തെല്ലാം വേഷങ്ങൾ നം പകർന്നാടുന്നു. എത്രയെത്ര കഥാപാത്രങ്ങൾ വരുന്നു കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. ചിലർ പെട്ടെന്നു തന്നെ പിൻ വാങ്ങുന്നു. അതിനിടയിൽ നമ്മിൽ പലരും ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നു. ഇന്നാർക്കു ഇന്നാരെന്നു എഴുതി വെച്ചല്ലൊ ദൈവം കല്ലിൽ. കല്യാണത്തിന്റെ തലെ ദിവസം ഗ്രാമത്തിലെ പണപ്പയറ്റു നടക്കുന്ന മക്കാനിയിൽ നിന്നും കേട്ട ഒരു ഗാനം അയാള്‍  ഓർക്കുകയായിരുന്നു.
ഒന്നിച്ചു പല രംഗങ്ങളിലും ഒത്തുകൂടിയവർ അരങ്ങത്തു നിന്നും ഒരിക്കലും കാണാൻ കഴിയാതെ വേർപിരിയുന്നു. വേർപാടിലും ഓർമകളുടെ പച്ച തുരുത്തുകൾ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ മാത്രം വശ്യതയുള്ള കഥാപാത്രങ്ങൾ. ഓരൊ രംഗവും ഓരോ വേർപ്പാടിനുള്ളതാണൊ? പിരിഞു പോകും നമുക്കിനിയിക്കഥ മറക്കുവാനേ കഴിയൂ.....
ആലിൻ തറയിലെ അമ്പലക്കുളത്തിൽ എന്നും രാവിലെ ക്രിത്യ സമയത്തു ചന്ദനം തേച്ചു കുളിക്കാനെത്തുന്ന നമ്പ്യാരുടെ മകൾ . നീണ്ട തലമുടിയും തിളക്കമുള്ള കണ്ണുകളും. പ്രണയത്തിന്റെ ആദ്യാക്ഷരങൾ മനസ്സിൽ കോറിയിട്ട കാലം. ദൈവദാസൻ വളപട്ടണത്തു താമസിക്കുന്ന കാലത്തു പരിചയപ്പെട്ട ശാഹുൽ. ഈർച്ചമിൽ ഓഫീസിലിരുന്ന് മുതലാളി ഹാജിയാരെ കുറിച്ച് കഥകളെഴുതി കയ്യെഴുത്തു മാസികയിൽ നിറഞ്ഞു നിന്ന ശാഹുൽ. പോലീസ് സ്റ്റേഷൻ അടുത്തു താമസിച്ചിരുന്ന ,ഹാഷിം ഇംഗ്ലീഷ് പഠിക്കാൻ എപ്പൊഴും ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു നടക്കുന്നതോർക്കുന്നു. ഒരു ദിവസം അവനും ദുബായിലേക്കു പോയി.
അവിടെ വെച്ചാണു ലതയെ പരിചയ പ്പെടുന്നതു. നീണ്ടു മെലിഞ്ഞ പെൺകുട്ടി. വിവാഹ പ്രായം ഒക്കെ കഴിഞ്ഞിട്ടുണ്ട്. അവൾ തന്റെ നീളം കാരണം വലിയ മാനസിക പ്രയാസത്തിലായിരുന്നു. മലയാള നാടു എന്ന വാരികയിൽ കഥകൾ എഴുതിയിരുന്ന ലത വിൻസന്റും ദൈവദാസന്റെ മുമ്പിൽ നിന്നും ഒരിക്കൽ അപ്രത്യക്ഷയായി.
അവളൊടൊപ്പം ക്ലാസിലുണ്ടായിരുന്ന സൌമിനിയെന്ന പെൺകുട്ടി. പാലോട്ടുവയലിൽ നിന്നും അഴീക്കൊട് പോകുന്ന വഴിയിൽ എവിടെയോ ആണു വീടെന്നു അയാള്‍  ഓർക്കുന്നു. അവളും പഠനം നിർത്തി . വിവാഹം കഴിഞ്ഞ ശേഷം അവൾ അമേരിക്കയിൽ സ്തിര താമസമായി. പോകുമ്പോൾ അവളും അയാളെ  നോക്കി കണ്ണു നനച്ചു.
രണ്ടു വർഷത്തെ വളപട്ടണത്തെ ജീവിതം അവസാനിപ്പിച്ചു അയാള്‍  അന്നം തേടി പോയത് പിന്നെ പാലക്കാട്ടേക്കായിരുന്നു.
അവിടെ ഒരു ട്യുട്ടോറിയൽ കോളെജ് നടത്തുകയായിരുന്നു. കൂട്ടത്തിൽ ഉർദു അദ്യാപകർക്കുള്ള ഹയർ പരീക്ഷയിൽ ക്ലാസുകളും നടത്തിയിരുന്നു. ഇരുപതോളം പെൺകുട്ടികളും പതിനാലോളം ആൺകുട്ടികളും. ആ ക്ലാസിൽ വെച്ചാണു സഫിയ എന്ന പെൺകുട്ടിയുടെ മനസ്സിൽ അയാള്‍ കുടിയിരിക്കുന്നത്. അവളുടെ കോപ്പി പുസ്തകത്തിൽ ഗാലിബിന്റെ പ്രേമാതുര വരികൾ എഴുതി കൊടുത്തു. ദേവദാസൻ അങിനെ അങിനെ അവളെ ശരിക്കും കാമിച്ചു പോയി. കൂട്ടു കാരികൾ അവളെ കളിയാക്കി. : മാഷിന്റെ പുന്നാര മോൾ സഫിയ : ചുമരുകളിൽ ആൺകുട്ടികൾ എഴുതാൻ തുടങ്ങി.
ഒരു ദിവസം സഫിയയുടെ സഹോദരൻ തൊഴിലാളി നേതാവ് അയാളെ  തിരക്കി കോളേജിൽ വന്നു. കൊമ്പൻ മീഷ തടവി അയാൾ കൂട്ടുകാരന്‍ മുഹമ്മടാളിയോടു ചോദിച്ചു
” എവിടെ പെങ്ങളേ പിന്നാലെ കൂടിയ മാഷ്. ?
അയാള്‍ ഒന്ന് നീട്ടി  മൂളി
ഭാഗ്യം അയാള്‍  അന്നു വന്നിട്ടില്ലായിരുന്നു. പിന്നെ സഫിയ കോളെജിൽ വന്നില്ല. ഒരു മാസം കഴിഞ്ഞു കാണും അവൾ വന്നതു ഒരു കല്ല്യാണ കത്തുമായിട്ടായിരുന്നു.
“ മാഷ് എന്തായാലും കല്യാണത്തിനു വരണം “ അവളുടെ കണ്ണുകളിൽ നനവ്വുണ്ടായിരുന്നു.
“ ആരാ സഫിയ വരൻ ? “ ഒരു ഗൾഫു കാരനാ. അയാളെ എനിക്കു ഇഷ്ടമില്ല. ഇക്ക വലിഅ ദേഷ്യത്തിലാ. “ എന്നെ ഒരു പാടു തല്ലി , കൊന്നു കളയുമെന്നു താക്കീതും. “ ഞ്ഞാൻ ഒരു പെണ്ണല്ലെ എന്റെ വാകിനു എന്തു വില? “
ദേവദാസനു ആരു കാണാതെ കണ്ണു തുടച്ചു. ......
പാലക്കാടെ ചൂടുള്ള പകലുകള്‍ നീണ്ടു പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ മൺ തിട്ടയിലെ ഓലമേഞ്ഞ വീടുകള്‍ . കവി രാമചന്ദ്രൻ. ക്രിഷി ഒഫീസർ. ........
പിന്നീടു പാലക്കാടൻ ജീവിതം നേരെ പറിച്ചു നട്ടതു ഗൾഫിലെക്ക്. ദേവദാസൻ എവിടെയും ഉറച്ചു നിന്നില്ല. നാട്ടിലെക്കു തന്നെ തിരിച്ചു വന്ന അയാള്‍ ഒരു ദിവസം വീണ്ടും പാലക്കാടെക്കു പോയി. കാവശേരിയും അത്തി പൊറ്റയും കാണാൻ. എന്നാൽ മനസ്സ് നിറയെ സഫിയ ഉണ്ടായിരുന്നു.

“ അല്ലാ ഇതാരാ നമ്മുടെ മാഷല്ലെ ? ഇതു ചോദിച്ചത് റാവുത്തർ സൈദു , ചായ മക്കാനിക്കാരൻ.
സുഖം തന്നെ യല്ലെ ? മാഷെ .. ഇവിടെ പഠിച്ച ഒരു കുട്ടിയില്ലെ സഫിയ .. കഴിഞ്ഞ കൊല്ലം അതു തൂങ്ങി ചത്തു. ഗര്‍ഭിണിയായിരുന്നു .
അന്ന് നിങ്ങൾ ഇവിടെ ഇല്ലാത്തതും നന്നായി. ഒരു വർഷം ഗൾഫിൽ തന്നെയായിരുന്നു.

അയാള്‍  പിന്നെ പാലക്കാടു നിന്നില്ല. മനസ്സ് നിറയെ സഫിയ . പാലക്കാടും അത്തിപൊറ്റയും തരൂരും സ്വപ്നങ്ങളുടെ ഒരു ശവകല്ലറയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട്  അയാള്‍  മടങ്ങി.
   ............................................. 

നജീബ് ചേന്നമംഗല്ലൂര്‍

Thursday, November 15, 2012

ചില നേരങ്ങളില്‍ ചില മനുഷ്യര്‍


ചില ഗ്രാമങ്ങളില്‍ പല നേരങ്ങളില്‍ അവധൂതന്മാരെ പോലെ ചില ജന്മങ്ങള്‍ വന്നിറങ്ങാറുണ്ട് .  അത്തരത്തില്‍ ഒരാള്‍ ഒരു വൈകുന്നേരം ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു.  .  ചെറുപ്പതിലെന്നോ ഈ നാട് ഉപേച്ചിച്ചു പോയതാണ് . ദിക്കും ദിശയും അറിയില്ല  ബന്ധു മിത്രാതികളെ കുറിച്ച് കൂടുതല്‍ അറിയില്ല . സ്ഥലം ഖാളി യുടെ ഒരു ബന്ധു . പ്രായം ഏറെയായി. ഗ്രാമ വാസികള്‍ക്കും ഓര്മ യില്ല . കറുത്തെടുത്തു അയമുട്ടിക്കാക്കയുടെ  ചായ മക്കാനിയില്‍  രണ്ടു മൂന്നാക്കി കുടിക്ക്ന്നവര്‍ക്കിടയിലാണ് അയാള്‍ പ്രത്യക്ഷനായത് .   മലയാള ഭാഷയും മറന്നു തുടങ്ങിയിരിക്കുന്നു.  അയാള്‍ ബോംബയില്‍ നിന്നാണ് വരുന്നത് . ഉര്‍ദുവും ഹിന്ദിയിലും മാത്രം അല്പം ഭാഷണം .  ഞങ്ങള്‍  അയാള്‍ക്ക്‌  ബോംബായി കാക്ക എന്നാ പേരിട്ടു .  സൈക്കിള്‍ പീടിക നടത്തുന്ന ആലി കുട്ടി കാക്കയുടെ മകന്‍ എന്റെ കളി കൂട്ടു കാരന്‍ നാട് വിട്ടു പോയി പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത്‌ കഴിഞ്ഞ മാസമാണ് . ഇപ്പോള്‍ ഇതാ മറ്റൊരു അവധൂതന്‍ .  ഒരു ബര്‍മന്‍ കട്ടുണ്ട് മുഖത്തിനു . അയാളെ ചുറ്റി പറ്റി ഒരു പാട് കഥകള്‍ മെനഞ്ഞു . ബോബയിലെ ഏതോ ഗലിയില്‍ ദാദ യായി ജീവിച്ചതായിരിക്കാം ഇത്രയും നാള്‍ .  അയാള്‍ രാവിലെ അയമുട്ടി കാക്കയുടെ ചായ മക്കാനിയില്‍ നിന്നും പോറാട്ട വാങ്ങി കാക്കകള്‍ക്ക് മുറിച്ചിട്ട് കൊടുക്കും . പിന്നീടു കാക്കകള്‍ അയാളെ കാണുമ്പോള്‍ കലമ്പാന്‍ തുടങ്ങും .  ത്രിക്കേത്ത് കുഞ്ഞാന്‍ ജീവിചിരുന്നെങ്കില്‍ നല്ല ഒരു കൂട്ടാവുമായിരുന്നു .   ഗ്രാമത്തിലെ കുട്ടികള്‍ അയാളെ പലപ്പോഴും പ്രകൊപിപ്പിച്ചപ്പോള്‍ അയാള്‍ നല്ല ഹിന്ദിയില്‍ തെറി പറഞ്ഞു .
" മാതെര്‍ ചൂത് ,....ബോസടി കാ "  കുട്ടികള്‍ അത് കേട്ട് ചിരിച്ചു .
 അവര്‍ക്ക് കേള്‍ക്കേണ്ടതും അതായിരുന്നു.  അങ്ങിനെ ഒരു ദിവസം അയാളെ കാണാതാവുന്നു .  ബോംബായി കാക്ക എവിടെ പോയി. ?  എവിടെ നിന്നോ വന്നു , എവിടെക്കോ പോയി  അത്രേ ആളുകള്‍ കരുതിയുള്ളൂ.   ഒരു പക്ഷെ ഹാജി അലി ദര്ഗക്ക് മുമ്പില്‍ വരി നില്‍ക്കുന്ന നാടും വീടുമില്ലാതവര്‍ക്കിടയില്‍  അയാളും ലയിച്ചു കാണും  .
        ഈ അടുത്ത ദിവസം ചെന്നമാങ്ങല്ലൂര്‍ ഒതയ മംഗലം പള്ളി ഖബര്‍ സ്ഥാനില്‍ ഒരാളെ മറവു ചെയ്തു . എവിടെ നിന്നോ വന്നു.   അയാള്‍ കൈത്തണ്ടയില്‍  പച്ച കുത്തിയിട്ടുണ്ടായിരുന്നു . മോയിദീന്‍  .  തൈലം വിറ്റു നടന്നിരുന്ന അയാള്‍  തെവുങ്ങല്‍ ആമിനാചിയുടെ മകള്‍ പാത്തുമ്മയുടെ കൂടെ കൂടി .  ചിലപ്പോഴൊക്കെ ഇവിടെ ബസ്‌ സ്റ്റോപ്പില്‍ ഒരു ബാണ്ട്ടവുമായി തങ്ങാറുണ്ട് .  അയാള്‍ മരിച്ചു കഴിഞ്ഞു ,ഞങ്ങള്‍ കേട്ടതാണ് അയാളുടെ  ബന്ധു ഒരു സിനിമ നടി മദിരാശിയില്‍ ഉണ്ട് .   ഇത്തരത്തില്‍ പലരും ഈ ഗ്രാമത്തിന്റെ  വര്ത്തമാനങ്ങളില്‍  അവധൂതന്മാരെ പോലെ വന്നു പോകുന്നു.  എന്റെ കുട്ടികാലത്ത്  ബാപ്പക്കൊപ്പം വീട്ടില്‍ കടന്നു വന്ന ഒരാള്‍ ഹകീം മുക്കാജി . അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന്  പോലും അറിയില്ല . നളന്ദ ഹോടലിനു മുമ്പില്‍ മരുന്ന് വിറ്റു നടന്നിരുന്നു.   വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ബോംബെയില്‍  ഒരു ഗലിയില്‍ വെച്ച് അദ്ധേഹത്തെ കണ്ടിരുന്നു.  അയാള്‍ കോഴിക്കോട് നിന്നും കല്യാണം കഴിച്ചു , കുട്ടികള്‍ ഉണ്ട് .  ഇങ്ങിനെ കുറെ കഥാ പാത്രങ്ങള്‍ എവിടെയും കൂട് കൂട്ടാന്‍ കൂട്ടാക്കാതെ  ജിപ്സികളെ പോലെ അലഞ്ഞു തിരയുന്നു.  പ്രവാസത്തിന്റെ വിഹ്വലതകള്‍ അവരെ അലട്ടുന്നില്ലേ ?

Saturday, August 11, 2012

ബല്കീസിന്റെ നാട്ടില്‍ ഒരു പെരുന്നാള്‍ ദിവസം .

നജീബ്  ചേന്നമംഗല്ലൂര്‍.

ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാഴ്ച്ചു കളയാന്‍  ഒരു മാര്‍ഗവും നമുക്കില്ലല്ലൊ.  വിദേശ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യമന്‍  എന്ന നാട്ടിലേക്കു വിമാനം കയറിയത്.
വിചിത്രമായ ഒരു  രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന സനായിലെ കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി .  അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. അവസാനം തൊഴില്‍ തേടി എത്തിയത് ഞങ്ങള്‍ അഞ്ചു പേര്‍ .
ഒരിക്കല്‍ ബാബു യമന്‍ പരിസരത്ത് നില്‍ക്കുമ്പോള്‍ അമീര്‍ ഭായ് എന്നെ വിളിച്ചു . ഒരാളെ പരിചയപെടുത്തി . " ഇത് അബ്ദുള്ള നിന്റെ രാജ്യക്കാരന്‍ . ഇയാളൊരു ഡോക്ടറാണ് . നിനക്ക് ഇയാളുടെ  സഹായി യായി നില്‍ക്കാമോ ? ആലപ്പുഴക്കാരന്‍ ഗോപാലന്‍ മത പരിവര്‍ത്തനം വഴി അബ്ദുള്ള യായി .
അബ്ദുള്ളയുടെ കൂടെ പോയത് നൂറ്റി ഇരുപതു നാഴിക അകലെ മാരിബില്‍ . അതി പുരാതന  നഗര മായിരുന്നു മാരിബ് . ബാല്കീസ്  രാക്ഞ്ഞിയുടെ   കൊട്ടാര അവശിഷ്ടങ്ങള്‍ ഇന്നും മരുഭൂമിയില്‍ നിന്നും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച നമ്മെ വല്ലാതെ അത്ഭുത പെടുത്തും . സദ്ധ മാരിബ്
( അണകെട്ട് ) അവഷിസ്ടങ്ങല്‍ക്കിടയിലൂടെ നടക്കുമ്പോള്‍  കരിമ്പാറയില്‍ അന്ന് ഞാന്‍ കൊതിവെച്ചു.  എന്റെ പേരും നാടും . സകരിയാ നബിയുടെ ഖബറും ഈ ഗ്രമാതിനടുത്തു തന്നെയെന്നു ഗ്രാമ വാസികള്‍ പറഞ്ഞെങ്കിലും കാണാം അവസരം കിട്ടിയില്ല .
                   അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്  പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. സുഖ പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം പഠിപ്പിച്ചു  തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി .  അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലേക്ക്  പഴയ ഗോപാലൻ..  ആ വൈദ്യ ഗുരു എന്നെ ആശിര്‍വതിച്ചു . സ്ഥതസ്കോപ്പും തെര്‍മോ മീറ്ററും എന്നെ ഏല്‍പ്പിച്ചു .
ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു. മാരിബിന്നടുത്ത ഒരു ഗ്രാമം  . റാഗ് വാന്‍ .
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഃഖത്തിന്റെ  പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ.  ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്.  ശെഇകിനു എന്നോട് വലിയ കാര്യമായിരുന്നു . ഇപ്പോഴും അയാള്‍ക്ക്‌ ഒട്ടക പാലിന്റെ ചൂരായിരുന്നു .
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം. അവള്‍ക്കു എന്തക്കൊയോ എന്നോട് പറയണമെന്നുണ്ട് . പക്ഷെ ആ നാടന്‍ അറബി ഭാഷ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല .
എഷ് ലോനക്ക്‌ യാ ദക്തൂര്‍ ഹിന്ദി ?   ഹി ഇന്ത്യക്കാരനായ ഡോക്ടര്‍ എന്തൊക്കയാണ് വിശേഷങ്ങള്‍ ?  ഇത്  മറ്റു പല സ്ഥലങ്ങളിലും വിത്യസ്ത രീതിയില്‍ ചോദിക്കും .
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. എന്റെ സമപ്രയക്കരനായ സലീമിനു പഠിക്കാന്‍ വലിയ ആഗ്രഹമാണ്  അവന്‍ എനിക്ക് അറബിയും ഞാന്‍ അവനു ഇന്ഗ്ലീഷും പദിപ്പിക്കാരുണ്ട് .   സാലിം വന്നു  പറഞ്ഞു  " ദക്ത്തൂർ വരണം ....ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും."
 എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. അയാള്‍ക്കും ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ഉമ്മയെ കുറിച്ച് ചോദിച്ചു .  ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ.   ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം.  ഇവിടെ ഉമ്മയും കുടുമ്പവും ഒന്നുമില്ല രണ്ടു വര്‍ഷങ്ങള്‍  .
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. നാടിനെ കുറിച്ചും ഇവിടെ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിച്ച മകന്‍  ഇര്‍ഫാന്‍ . അവനു രണ്ടു വയസ്സ് കഴിഞ്ഞു കാണും . അവന്‍ ഉപ്പ എന്ന് വിളിക്കുന്നുണ്ടാവും .
 ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും  ജന്മനാട്ടിൽ തിരിച്ചെത്താന്‍  തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടെയോ  കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടി  ഞാനും പ്രാർഥനയോടെ.....നാളെ  നിന്റെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍  ഞങ്ങളെ ഒരുമിച്ചു കൂട്ടണേ .   രഗ്വാനില്‍  നിന്നും കൂട്ടുകാരനായി തീര്‍ന്ന സാലിമിനോടൊപ്പം  ഒരു ഒട്ടകപുറത്തു കയറി  ഞാന്‍  സൗദി അറേബ്യയിലെ  നജ്രാനെ ലക്ഷ്യമാകി യാത്ര തുടര്‍ന്നു .

Monday, February 20, 2012

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍.
അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്തു . ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു തിരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും" പ്രബോധനവും" ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ കളിയാകി പിന്നെ വിലക്കി . അതും ഹറാമായ കാര്യം. പാട്ടുകള്‍ കെട്ടിയുണ്ടാക്കി പാടി നടന്നു .
മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ ഒരിക്കലും അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .
ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കാമ്പോണ്ടാര്‍ ( ഡോക്ടര്‍ ) വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം നല്കി വന്നു.
എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിയിലൂടെയും എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ( പാഴൂര്‍ ) നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ ( ജമാതുകളെ ) കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.